ഉത്തരേന്ത്യൻ വ്യവസായികൾക്ക് വൻതോതിൽ കുരുമുളക് ആവശ്യമെങ്കിലും ലഭ്യതക്കുറവിനിടയിൽ വാങ്ങലുകാർ സംഘടിതമായി ആഭ്യന്തരവില ഇടിച്ചു. കാലവർഷത്തിനു തുടക്കം കുറിക്കും മുന്പേ ഉണക്ക് കൂടിയ മികച്ചയിനം കുരുമുളക് സംഭരണത്തിനുള്ള അണിയറനീക്കത്തിലാണു വ്യവസായികൾ. ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ നിക്ഷേപകർ റബറിൽ ലാഭമെടുപ്പിനു നീക്കം തുടങ്ങി. കേരളം ചുട്ടുപൊള്ളുന്നു, വേനൽമഴയുടെ വരവിനായി കാർഷിക മേഖല ഉറ്റുനോക്കുന്നു. നാളികേരോത്്പന്ന വിപണി പുതിയ ദിശ കണ്ടെത്താനാകാതെ പകച്ച് നിൽക്കുന്നു. വരണ്ട കാലാവസ്ഥയിൽ തേയിലത്തോട്ടങ്ങളിൽ കൊളുന്തുനുള്ള് നിലച്ചതിനിടെ വിദേശ ഡിമാൻഡ് ഉയർന്നു.
തെക്കുപടിഞ്ഞാറൻ കാലവർഷം പതിവു സമയത്തുതന്നെ കേരള തീരത്ത് എത്തിച്ചേരുമെന്ന സൂചന നൽകി പ്രീ-മൺസൂൺ ഇടിമിന്നലെത്തി. മൺസൂൺ ആരംഭിക്കുന്നതിന് ഏകദേശം 40 ദിവസം മുന്നേ ഇടിമിന്നലോടു കൂടിയ മഴ ഞായറാഴ്ച മധ്യകേരളത്തിലും മറ്റ് ചില ഭാഗങ്ങിലും ലഭ്യമായി. എൽ നിനോ പ്രതിഭാസത്തിന്റെ ഭാഗമായി, കനത്ത ചൂടിനിടയിൽ ലഭിച്ച മഴ കാർഷിക മേഖലയ്ക്ക് ആശ്വാസം പകരും.
നാടൻ കുരുമുളകിനു കടുത്ത ക്ഷാമം നിലനിൽക്കുന്നതിനിടെ അന്തർസംസ്ഥാന വ്യാപാരികളും ഉത്തരേന്ത്യൻ ലോബിയും ചേർന്ന് ഉത്പന്നവില കുത്തനെ ഇടിച്ചു. നിത്യേന ക്വിന്റലിന് 300 രൂപ അവർ താഴ്ത്തിയെങ്കിലും കാര്യമായി ചരക്ക് സംഭരണത്തിനു തയാറായില്ല. വിപണിയെ കൃത്രിമമായി തളർത്തുകയെന്ന തന്ത്രമാണ് അവർ നടത്തുന്നത്. ഓഗസ്റ്റിൽ തുടങ്ങുന്ന ഉത്സവ സീസണിലെ ആവശ്യങ്ങൾക്കുവേണ്ടിയുള്ള കുരുമുളക് ഒട്ടമിക്ക വ്യവസായികൾക്കും ഇനിയും സംഭരിക്കാനായിട്ടില്ല.
അടുത്ത മാസം അവസാനം കാലവർഷം കടന്നെത്തും. മഴയിൽ ഉണക്കു കൂടിയ മുളക് സംഭരിക്കുക ക്ലേശകരമെന്ന കാര്യം അവർക്ക് വ്യക്തമായറിയാം. ജലാംശത്തോത് കുറഞ്ഞ മുളക് ഇനിയുള്ള ആറാഴ്ചകാലയളവിൽ മാത്രം കൈപ്പിടിയിൽ ഒതുക്കാനാകൂ. നാടൻ മുളകിന് വിൽപ്പനക്കാർ കുറഞ്ഞത് വാങ്ങലുകാരെ അസ്വസ്ഥരാക്കുന്നുണ്ട്.
കൊച്ചി വിപണിയിൽ കുരുമുളക് അൺഗാർബിൾഡ് 70,600 രൂപയിൽ നിന്നും 69,900 രൂപയായി, ഗാർബിൾഡ് മുളക് വില 71,900 രൂപയിലും ക്ലോസിംഗ് നടന്നു. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ വില ടണ്ണിനു 7900 ഡോളറാണ്.
തേയിലയ്ക്ക് വില ഉയർന്നു
തേയിലയ്ക്ക് വിദേശ ഡിമാൻഡ്. വരണ്ട കാലാവസ്ഥയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൊളുന്തുനുള്ളിൽനിന്നും വലിയ പങ്ക് കർഷകർ പിൻവലിഞ്ഞതിനാൽ ഉത്പാദനത്തിൽ വൻ ഇടിവാണു സംഭവിച്ചത്. അറബ് രാജ്യങ്ങളും റഷ്യയും കൊച്ചി ലേലത്തിൽ കാണിച്ച ഉത്സാഹം വിലക്കയറ്റത്തിനു അവസമൊരുക്കി. ഓർത്തഡോക്സ് ഇനങ്ങളുടെ വില കിലോ നാല്പതു രൂപ വരെ ഉയർന്നു.
ഇതിനിടെ, ശ്രീലങ്കൻ ലേലകേന്ദ്രങ്ങളിൽ ചരക്കുവരവ് ചുരുങ്ങി. വൈദ്യതി പ്രതിസന്ധിയെത്തുടർന്ന് ഫാക്ടറികളുടെ പ്രവർത്തനത്തിന് നേരിട്ട തടസം തേയില സംസ്കരണത്തെ ബാധിച്ചു. അവിടെ നിലനിൽക്കുന്ന പ്രതിസന്ധി വിട്ടുമാറാൻ കാലതാമസം നേരിട്ടാൽ കൂടുതൽ വിദേശ രാജ്യങ്ങൾ ദക്ഷിണേന്ത്യൻ തേയിലസംഭരണത്തിനു നീക്കം നടത്താം. കൊച്ചിയിൽ സിടിസി പൊടി തേയില ലേലത്തിൽ മികച്ചയിനങ്ങളുടെ വില കിലോ ഏഴ് മുതൽ ഏട്ട് രൂപ വരെ ഉയർന്നു.
കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും ഏലം ശേഖരിക്കാൻ ഉത്സാഹിച്ചു. ഉയർന്ന പകൽ താപനിലയിൽ ഒട്ടുമിക്ക തോട്ടങ്ങളും വരൾച്ച ഭീഷണിയിലാണ്.
ജപ്പാൻ ഒസാക്കയിൽ നിക്ഷേപകർ റബറിൽ ലാഭമെടുക്കുന്നു. കേരളത്തിൽ നാലാം ഗ്രേഡ് റബർ 23,100 രൂപയായി. അഞ്ചാം ഗ്രേഡ് 22,800 രൂപ. ഒട്ടുപാലും ലാറ്റക്സും വാരാന്ത്യം 15,000 രൂപയിലാണ്. വേനൽ മഴ ലഭിച്ചതിനാൽ ടാപ്പിംഗിനുള്ള അവസരം കണ്ടെത്താനാവുമെന്ന നിഗമനത്തിലാണു ചെറുകിട കർഷകർ.
നാളികേരോത്പന്നങ്ങളുടെ വില നേരിയ റേഞ്ചിൽ നീങ്ങി. പ്രാദേശിക തലത്തിൽ വെളിച്ചെണ്ണയ്ക്ക് ഡിമാൻഡ് മങ്ങി. കൊച്ചിയിൽ എണ്ണ വില 26700 ലും കൊപ്ര 15800 രൂപയിലുമാണ്.